Samstag, 9. Mai 2009

മലയാളപാഠാവലിയില്‍ കണ്ണുനീര്‍ വീഴുന്നു


Monday, January 19, 2009

by Bineesh Joseph,Kalapurackal, Idukki (now Rome)



ജനിക്കുമ്പോള്‍ എല്ലാ കുഞ്ഞുങ്ങളും ഒരു പോലെ.
ചോരയില്‍ നനഞ്ഞ്‌, കുഞ്ഞുവായില്‍ വലുതായ്‌ കരഞ്ഞ്‌.
മോണകാട്ടി ചിരിക്കും പിന്നെ പൂവിതള്‍ വിരലാല്‍മുഖം തൊടും,
ഉറക്കം നടിച്ചമ്മയെ കളിപ്പിക്കും.
താരാട്ടു പാടുമ്പോള്‍ ഏതൊരമ്മയും ഗായികയാവുന്നു
അതുകേട്ട കുഞ്ഞ്‌ പൗര്‍ണ്ണമി സ്വപ്നം കണ്ടുറങ്ങുന്നു.


എല്ലാ അമ്മയും കുഞ്ഞിനേറ്റവും നല്ലത്‌ മാത്രം നല്‍കുന്നു.
സ്നേഹസാഗരം കടഞ്ഞമൃതും മേലിന്റെ ചൂരും
സമയവും സ്വപ്നവും ജീവനും പിന്നെയൊരായിരം മുത്തങ്ങളും
പിഞ്ചിയ സാരിയുടുത്തിട്ടമ്മ കുഞ്ഞിന്‌ പുത്തനുടുപ്പു നല്‍കുന്നു.
മഴനനഞ്ഞമ്മയവനെ കുട ചൂടിക്കുന്നു, ഹൃദയമെരിച്ച്‌ ചൂടും
കുഞ്ഞു കഴിക്കുമ്പോള്‍ അമ്മയുടെ വിശപ്പുമാറുന്നു
അവന്‍ ബാക്കിവച്ച ചോറമ്മയ്ക്ക്‌ കണ്ണന്റെ പശിയടക്കിയ വറ്റും


കുട്ടിക്കൊഞ്ചലില്‍ ആദ്യമായ്‌ അമ്മേയെന്നവന്‍ വിളിച്ചു
അതുകേട്ട നിര്‍വൃതിയില്‍ അമ്മയെന്ന പെണ്ണിന്‍ ജന്മം നിറഞ്ഞു
അവന്റെ തീരാ മോഹങ്ങള്‍കൊന്നും അവധി വച്ചില്ലല്ലോ അമ്മ.
കൗമാരത്തിന്റെ പൂന്തോട്ടത്തിലവനാശിച്ചത്‌ ഒറ്റയ്ക്കിരിപ്പാണ്‌.
അതറിഞ്ഞമ്മ വാതില്‍ മറവില്‍ ഒളിഞ്ഞിരുന്നുണ്ണിയെ കണ്ടു.


ഏതൊ ഒരു രാത്രിയില്‍ വൈകിയെത്തിയ ഉണ്ണിക്കായ്‌
വാതില്‍ തുറന്നു കോടുത്തമ്മ ഒതുങ്ങി നിന്നു.
അന്നാദ്യമായി അമ്മ വച്ച കറിക്കവന്‌ സ്വാദില്ലാതെ തോന്നുന്നു.
കറിച്ചട്ടിയും കഞ്ഞിക്കലവും നടക്കല്ലില്‍ വീണുടയുന്നു.
പിന്നെ ടെലിവിഷന്‍, അലമാരിയിലെ ശില്‍പ്പങ്ങള്‍
കണ്ണാടി,പെട്ടിയിലെ പഴയ കളിപ്പാട്ടങ്ങള്‍, കൂട്ടിക്കൂറാ പൗഡര്‍,
അവന്റെ വളര്‍ച്ചയുടെ ഗ്രാഫുകള്‍ എഴുതിയ ഉടുപ്പുകള്‍
പുതു മഴ നനഞ്ഞമ്മ വാങ്ങിക്കൊണ്ടു വന്ന പുസ്തകങ്ങള്‍
മലയാള പാഠാവലി, മാമ്പഴം,രാത്രിമഴ എല്ലാം ഓരോന്നായി.
അന്ത്യത്തില്‍ കറുത്ത രാവിലേയ്ക്കവന്‍ ഒറ്റയ്ക്കു നടന്നകലുന്നു...


മരിക്കുന്നത്‌ ഓരോ കുഞ്ഞും വ്യത്യസ്തരായാണ്‌
ചിലര്‍ ലോകത്തു നിന്നും, ചിലര്‍ ഹൃദയങ്ങളില്‍ നിന്നും.



copy from Arangu blog spot
link http://arang123.blogspot.com/2009/01/blog-post_19.html#links

Keine Kommentare:

Our Horizon

Our Horizon
miles to go before I sleep